ഈ ബ്ലോഗിനെപ്പറ്റി

പ്രശസ്ത ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion എന്ന കൃതിയിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന കൃതിയാണ് സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം:റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം '(ഡിസി ബുക്സ്). ഈ കൃതിയുടെ ഖണ്ഡനം സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്.അത് ഇവിടെയും പോസ്റ്റു ചെയ്യുന്നു. ഇതു സംബന്ധമായി മലയാളം ബ്ലോഗുകളില്‍ വരുന്ന വിമര്‍ശനങ്ങളെയും സന്ദര്‍ഭാനുസാരം ഈ ബ്ലോഗില്‍ വിശകലനം ചെയ്യുന്നതാണ്.

Wednesday, March 16, 2011

സ്പോഞ്ചിന്റെ ആസൂത്രണം

പരിണാമസിദ്ധാന്തവും ഉത്തരാധുനികശാസ്ത്രവും- 2
സൃഷ്ടിവാദത്തിന് അനുകൂലമായും പരിണാമവാദത്തിന് എതിരായും പ്രകൃതിയില്‍നിന്നു് അവതരിപ്പിക്കാവുന്ന, ആസൂത്രണം വ്യക്തമാക്കുന്ന ഉദാഹരണങ്ങള്‍ അസംഖ്യമുണ്ട്. ഇവയില്‍ ഏതാനും ചിലതു വിവരിക്കുന്ന Life: How Did It Get Here എന്നൊരു കൃതി വാച്ച്ടവര്‍ ബൈബിള്‍ സൊസൈറ്റിക്കാര്‍  പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലെ ചില വാദങ്ങളെ ഖണ്ഡിക്കാന്‍ ഡോക്കിന്‍സ് ശ്രമിക്കുന്നു. ഗ്രന്ഥകാരന്റെ വിവരണം നോക്കൂ: "വീനസ്സ് ഫ്ളവര്‍ ബാസ്കറ്റ് (Venus's Flower Basket(Euplectella) എന്ന സ്പോഞ്ചിനെ നോക്കി അറ്റന്‍ബറോ അതിശയിക്കുന്നുണ്ട്. അത്തരം ചെറുജീവികളുടെ നട്ടെല്ല് സിലിക്കഡിസ്ക്കുകള്‍ (Silica spicules) വച്ച് ഇത്ര കൃത്യമായും വശ്യമായും ആസൂത്രണം ചെയ്തിരിക്കുന്നതു കാണുമ്പോള്‍ ആരായാലും വായ് പൊളിച്ചു നിന്നുപോകും. അതിസൂക്ഷ്മമായ കോശങ്ങള്‍ കൂടിച്ചേര്‍ന്ന് കമനീയമായ സ്ഫടികഘടനയുള്ള ഒരു നട്ടെല്ലായി പരിണമിക്കുന്നതെങ്ങനെ? യാദൃശ്ചികമായി ഇതെല്ലാം സംഭവിക്കുമോ? നമുക്കറിയില്ല.'' പ്രമുഖ ബ്രോഡ്കാസ്റ്ററായ അറ്റന്‍ബറോയുടെ വാചകങ്ങളാണിവ. ഇന്നത്തെ ജീവശാസ്ത്രജ്ഞര്‍ക്കു പോലും ഗ്രാഹ്യമാകുന്നതിനപ്പുറമുള്ള ശാരീരിക സങ്കീര്‍ണത സ്പോഞ്ച് എന്ന ജീവിക്ക് എങ്ങനെ ലഭിച്ചുവെന്നതാണു ചോദ്യം. അത് സ്പോഞ്ച് സ്വയം ആവിഷ്കരിച്ചതാണോ? അതോ അന്ധവും ബധിരവുമായ പ്രകൃതിയില്‍ സ്വയമേവ ഉരുത്തിരിഞ്ഞതോ? ഇതൊന്നും യുക്തിസഹമോ സാമാന്യബുദ്ധിക്കു നിരക്കുന്നതോ ആയ വിശദീകരണമല്ലെന്ന് ആര്‍ക്കും മനസ്സിലാക്കാനാവും. പക്ഷേ പ്രപഞ്ച സ്രഷ്ടാവായ ആസൂത്രകന്‍ എന്ന നിഗമനം മാത്രം സ്വീകാര്യമല്ലെന്ന നിലപാടാണ് നിരീശ്വരവാദികളുടേത്. അതിനാല്‍ ഗ്രന്ഥകാരന്‍ എഴുതുന്നു: "ദന്തഗോപുരവാസികളായ തത്വചിന്തകരും തെളിവു സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടി ശീലമില്ലാത്ത ശാസ്ത്രജ്ഞരും ഉടന്‍ ചാടി വീണ തീര്‍പ്പും കല്‍പിക്കുന്നു:  "അത് അവന്റെ ബുദ്ധിപരമായ ആസൂത്രണം തന്നെ.'' എവിടെ നിര്‍ദ്ധാരണത്തിനു വഴങ്ങാത്ത സങ്കീര്‍ണതയുണ്ടോ (Irreducible Complexity) അവിടെയൊക്കെ ദൈവം വിരുന്നിനെത്തുകയായി.'''(305)
സ്പോഞ്ചിന്റെ  അതിസങ്കീര്‍ണമായ ശാരീരിക ഘടന പ്രകൃതിനിര്‍ധാരണത്തിലൂടെ ആവിര്‍ഭവിക്കില്ലെന്ന് സാമാന്യ ബുദ്ധിയെങ്കിലുമുള്ളവര്‍ക്കു മനസ്സിലാക്കാനാവും. "സ്പടിക ഘടനയുള്ള നല്ലെട്ടായി പരിണമിക്കുന്നതെങ്ങനെ?''യെന്ന ചോദ്യത്തിന് "നമുക്കറിയില്ല'' എന്ന് പരിണാമവാദിയായ അറ്റന്‍ബറോയും മറുപടി നല്‍കുന്നു. ഇവിടെ ഉത്തരം മുട്ടുന്ന നിരീശ്വരവാദി സൃഷ്ടിവാദികളുടെ മേല്‍ കുതിരകയറിയതുകൊണ്ട് കാര്യമെന്ത്? ഞങ്ങള്‍ക്ക് ഭൌതികവാദപരമായ വിശദീകരണം നല്‍കാനാകാത്തതുകൊണ്ട് മറ്റൊരു വിശദീകരണവും സ്വീകാര്യമല്ല എന്ന അന്ധവിശ്വാസപരമായ നിലപാടാണ് ഗ്രന്ഥകാരന്‍ ഇവിടെ സ്വീകരിക്കുന്നത്.
ഇതിനെ ദൈവത്തിന്റെ ദൃഷ്ടാന്തമായി കാണുന്ന തത്വ ചിന്തകരെയും ശാസ്ത്രജ്ഞരെയും പഴിപറയാന്‍ ഗ്രന്ഥകാരനു മടിയില്ല. അവര്‍ ദന്തഗോപുരവാസികളും തെളിവു സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടി ശീലമില്ലാത്തവരുമാണെത്രേ!
പരിണാമവാദിയായ അറ്റന്‍ബറോ "നമുക്കറിയില്ല'' എന്നു വ്യക്തമാക്കിയത് ഉത്തരം പറയാന്‍ ബുദ്ധിമുട്ടി ശീലമില്ലാത്തതുകൊണ്ടാണെന്ന് ഗ്രന്ഥകാരന്‍ പറയുമോ? ദന്തഗോപുരങ്ങളില്‍ നിന്നിറങ്ങി പരിണാമസിദ്ധാന്തത്തിനു വേണ്ടി തെളിവു സംഘടിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടിയിട്ടും ഒന്നും ലഭിക്കാതെ വന്നതുകൊണ്ടാണ് ഫ്രഡ് ഹോയില്‍,  ചന്ദ്ര വിക്രമ സിംഹെ പ്പോലുള്ള ശാസ്ത്രജ്ഞരും ആന്റണി ഫ്ള്യൂവിനെ പോലുള്ള തത്വചിന്തകരും ആസൂത്രണവാദം അംഗീകരിക്കാന്‍  മുന്നോട്ടുവന്നത്.
'ദന്തഗോപുരവാസികള്‍' എന്ന ആക്ഷേപ പ്രയോഗം വിശ്വാസികളേക്കാള്‍ ചേരുന്നത് നിരീശ്വരവാദികള്‍ക്കാണ്. ആധുനിക കാലത്ത് ശാസ്ത്രജ്ഞര്‍ എന്നത് സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടാതെയും താല്‍പ്പര്യം കാണിക്കാതെയും കമ്പനികളെയും ഗവണ്‍മെന്റുകളെയും സേവിക്കുന്ന അഭിജാത വിഭാഗക്കാരാണ്.
ഗ്രന്ഥകാരന്റെ ഈ വാക്യം നോക്കൂ: "അമേരിക്കയില്‍പോലും അതിപ്രഗല്‍ഭരായ ശാസ്ത്രജ്ഞരില്‍ തൊണൂറ് ശതമാനത്തിലധികം അവിശ്വസികളാണെന്നാണ് ഈ കണക്ക് സാക്ഷ്യപ്പെടുത്തുന്നത്.''(306) എന്നാല്‍ ദന്തഗോപുരവാസികളല്ലാത്ത സാധാരണ ജനത്തിന്റെ വിശ്വാസമെന്താണെന്ന് ഗ്രന്ഥകാരന്റെ തൊട്ടടുത്ത വാക്യത്തില്‍ കാണാം: "അമേരിക്കയില്‍ 80 ശതമാനത്തിലധികം പേരും ഏതെങ്കിലും വ്യക്തിദൈവത്തില്‍ വിശ്വസിക്കുന്നവരാണെന്ന''ത്രേ. അതായത് ദന്തഗോപുരവാസികളായ ശാസ്ത്രജ്ഞരാണ് അവിശ്വാസികള്‍! സാധാരണ ജീവിതം നയിക്കുന്ന സാമാന്യ ജനങ്ങളാണ് വിശ്വാസികള്‍!!
പ്രകൃതിനിര്‍ധാരണവും ആസൂത്രണവും
സ്പോഞ്ചിന്റെ സിലിക്കാ ഡിസ്ക്കുകള്‍ എങ്ങനെ പരിണമിച്ചുണ്ടായി എന്നു വിശദീകരിക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് ദന്തഗോപുരവാസികളാണെന്ന അര്‍ഥശൂന്യമായ ആരോപണവുമായി ഗ്രന്ഥകാരന്‍ തലയൂരിയത്. തുടര്‍ന്നദ്ദേഹം പ്രശ്നം  വ്യാഖ്യാനിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതു നോക്കൂ: "യാദൃച്ഛികത മാത്രമല്ല ഏകകാരണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. Euplectella യുടെ നട്ടെല്ലുസംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ ജീവശാസ്ത്രത്തിന് ബാധ്യതയുണ്ട്. ഒന്നുകില്‍ ആസൂത്രണം അല്ലെങ്കില്‍ യാദൃച്ഛികത (Either Design or Chance) എന്ന രീതിയില്‍ കാര്യങ്ങള്‍ പരിമിതപ്പെടുത്തുമ്പോഴാണ് പാളിച്ചയുണ്ടാകുന്നത്. ഒന്നുകില്‍ ആസൂത്രണം അല്ലെങ്കില്‍ പ്രകൃതിനിര്‍ധാരണം (Either Design or Natural Selection) എന്ന് ഈ സമവാക്യം പുനരവലോകനം ചെയ്തു നോക്കൂ:"(307)
നോക്കാം. യാദൃച്ഛികത എന്നതിനു പകരം പ്രകൃതി നിര്‍ധാരണം എന്ന ഒരു പുതിയ വാക്കു ചേര്‍ത്തതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെട്ടു എന്നാകാം ഡോക്കിന്‍സിന്റെ ധാരണ! പ്രകൃതിനിര്‍ധാരണം യാദൃച്ഛികമായ പ്രവര്‍ത്തനമാണെന്ന കാര്യം കൂടി പരിഗണിക്കുമ്പോള്‍ ഡോക്കിന്‍സിന്റേത് ബുദ്ധിപരമായ തട്ടിപ്പായി മാറുന്നു. യാദൃച്ഛികതക്ക് പകരം പ്രകൃതിനിര്‍ധാരണമാണെന്നു പ്രഖ്യാപിച്ചതുകൊണ്ടു ഫലമില്ല. പ്രകൃതിനിര്‍ധാരണത്തിലൂടെ സ്പോഞ്ചുകളുടെ സിലിക്ക ഡിസ്ക്കുകള്‍ എങ്ങനെയുണ്ടായി എന്നു വിശദീകരിക്കാന്‍ സാധിക്കണം. അതിനുള്ള സത്യസന്ധമായ ശ്രമമൊന്നും നടത്താതെ ഒഴിഞ്ഞുമാറുകയാണ് ഡോക്കിന്‍സ് ചെയ്യുന്നത്. ഒഴികഴിവായി ഗ്രന്ഥകാരന്‍ കുറിക്കുന്നു: "യാദൃച്ഛികത എന്നത് ഒന്നിന്റേയും തൃപ്തികരമായ വിശദീകരണമല്ല.''
ജീനുകളിലെ വ്യതിയാനങ്ങള്‍ ജീവികളില്‍ വ്യതിയാനങ്ങളുണ്ടാക്കുന്നു. ഈ സ്വാഭാവിക വ്യതിയാനങ്ങള്‍ തികച്ചും യാദൃശ്ചികങ്ങളാണ്. അസ്വാഭാവിക വ്യതിയാനങ്ങളായ മ്യൂട്ടേഷനുകളും യാദൃച്ഛിക സംഭവങ്ങളാണ്. ഈ രണ്ടുതരം വ്യതിയാനങ്ങളെയാണ് പ്രകൃതി തിരഞ്ഞെടുക്കുന്നത്. പ്രകൃതി നിര്‍ധാരണത്തിനും ലക്ഷ്യമോ പദ്ധതിയോ ആസൂത്രണമോ ഇല്ല. കണ്ണില്ലാത്ത ജീവിയില്‍ കണ്ണുണ്ടായാല്‍ അതിജീവിക്കപ്പെട്ടേക്കാമെന്നല്ലാതെ കണ്ണുള്ളതുകൊണ്ട് കണ്ണില്ലാത്തവയെ അപേക്ഷിച്ച് അതിജീവിക്കപ്പെടും എന്ന പരിണാമ നിയമമമോ  പ്രകൃതിനിയമമോ ഇല്ല. ഉണ്ടായിരുന്നുവെങ്കില്‍ കണ്ണോ അതുപോലുള്ള അവയവങ്ങളോ ഒന്നും തന്നെയില്ലാത്ത വൈറസുകളും ഏകകോശ ജീവികളും അതിജീവിക്കപ്പെടുമായിരുന്നില്ലല്ലോ. ചുരുക്കത്തില്‍ പ്രകൃതിനിര്‍ധാരണവും ശുദ്ധമായ യാദൃശ്ചികാതാവാദമാണ്: പ്രച്ഛന്ന യാദൃശ്ചികതയാണെന്നുമാത്രം.  "യാദൃച്ഛികത അല്ലെങ്കില്‍ ചാന്‍സ് ഒന്നിന്റേയും തൃപ്തികരമായ വിശദീകരണമല്ല''' എന്നു സമ്മതിക്കുന്ന ഗ്രന്ഥകാരന്‍ ഫലത്തില്‍ പ്രകൃതിനിര്‍ധാരണം ഒന്നിനെയും വിശദീകരിക്കാന്‍ പര്യാപ്തമല്ല എന്ന് പരോക്ഷമായി സമ്മതിക്കുകയാണ്.
അദ്ദേഹം തുടരുന്നു: "ജീവന്റെ ഉത്ഭവവും വികാസവും സംബന്ധിച്ചി ഒരു സിദ്ധാന്തം സ്വീകാര്യമാകണമെങ്കില്‍ അതിന് യാദൃശ്ചികതയെ (Chance) മാറ്റി നിര്‍ത്തി കാര്യങ്ങള്‍ വിശദീകരിക്കാനാകണം.''
യാദൃച്ഛികമായ ജനിതക വ്യതിയാനങ്ങളെ മാറ്റിനിറുത്തിയാല്‍ പ്രകൃതിനിര്‍ധാരണ സിദ്ധാന്തത്തില്‍ എന്താണവശേഷിക്കുന്നത്? ഇവയെ ഒഴിവാക്കിയാല്‍ പിന്നെ പരിണാമ സിദ്ധാന്തമുണ്ടാകുമോ? ചുരുക്കത്തില്‍ ഗ്രന്ഥകാരന്‍ തന്നെ പരിണാസിദ്ധാന്തത്തെ താനറിയാതെ കടപുഴക്കുകയാണ്!
തുടര്‍ന്ന് എഴുതുന്നത് ഇങ്ങനെ: "ഡാര്‍വിന് അത് കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ മഹത്വം.'' യാദൃച്ഛിക വ്യതിയാനങ്ങള്‍ ഒഴിവാക്കിയിരുന്നുവെങ്കില്‍ ഡാര്‍വിന് പ്രകൃതിനിര്‍ധാരണ സിദ്ധാന്തം രൂപവത്കരിക്കാനേ സാധിക്കുമായിരുന്നില്ല എന്നതാണു യാഥാര്‍ഥ്യം. ഡാര്‍വിന്‍ പ്രശ്നം പരിഹരിച്ചുവെന്നത് ഒരാധുനിക അന്ധവിശ്വാസം മാത്രമാണ്.(308) സ്പോഞ്ചുകളുടെ സിലിക്കാ ഡിസ്ക്ക് പരിണാമത്തിലൂടെ ഉണ്ടാകുമെന്ന് ഡാര്‍വിന്‍ തെളിയിച്ചിട്ടുണ്ടെങ്കില്‍ അറ്റന്‍ബറോ ഇങ്ങനെ എഴുതുമായിരുന്നോ?- "How could quasi-independent microscopic cells collaborate to secrete a million glassy splinters and construct such an intricate and beatiful lattice? We do not know".
സ്പോഞ്ചുകളുടെ സിലിക്കാ ഡിസ്ക്ക് പ്രകൃതി നിര്‍ധാരണത്തിലൂടെ ഉണ്ടാകുമെന്ന് ഒന്നരനൂറ്റാണ്ടു മുന്‍പ് ഡാര്‍വിന്‍ തെളിയിച്ചിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന പ്രകൃതി നിരീക്ഷകരിലൊലാളായ അറ്റന്‍ബറോ, എങ്ങനെയുണ്ടായെന്ന് "നമുക്കറിയില്ല'' എന്ന് എഴുതുമോ? ഇത്തരം നൂറു നൂറു പ്രശ്നങ്ങള്‍ ഡാര്‍വിന്‍ പരിഹരിച്ചിട്ടില്ലെന്നു മാത്രമല്ല ഇന്നത്തെ ശാസ്ത്രജ്ഞര്‍ക്കും പരിഹരിക്കാനായിട്ടില്ല. പക്ഷേ, ഇതൊക്കെ ഡാര്‍വിന്‍ പരിഹരിച്ചു എന്ന ആധുനിക അന്ധവിശ്വാസത്തിലാണ് ഡോക്കിന്‍സും സംഘവും രക്ഷതേടുന്നത്! സൃഷ്ടിവാദക്കാരുടെ വാദത്തെ ഗ്രന്ഥകാരന്‍ ഖണ്ഡിച്ചിട്ടേയില്ല. സ്പോഞ്ചിന്റെ സിലിക്കാ ഡിസ്ക്കുകള്‍ രൂപവത്കൃതമായതെങ്ങനെ എന്ന ചോദ്യത്തിന് "അതൊക്കെ പണ്ടേ ഡാര്‍വിന്‍ കണ്ടെത്തിയതാണ്'' എന്ന് എഴുതിയാല്‍ മറുപടിയാവുമോ?
പ്രമുഖനായൊരു പ്രകൃതിനിരീക്ഷകനാണെങ്കിലും അറ്റന്‍ബറോയും പരിണാമത്തില്‍ വിശ്വസിക്കുന്നു. സ്വാഭാവികമായും സൃഷ്ടിവാദം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഭയമുണ്ടാക്കുന്നതുതന്നെയാണ്. പരിണാമവാദികളാണെങ്കിലും അന്ധവിശ്വാസ മനസ്ഥിതിക്കാരല്ലാത്തവര്‍ക്ക് സൃഷ്ടിവാദം, ഏറിയാല്‍ അബദ്ധസിദ്ധാന്തമായേ തോന്നൂ. അതുകൊണ്ടാണ് ഗ്രന്ഥകാരന് അറ്റന്‍ബറോയെപ്പറ്റി ഇങ്ങനെ എഴുതേണ്ടിവന്നത്: "2009 മാര്‍ച്ചില്‍ ജൊനാഥന്‍ റോസ്സുമായുള്ള ഒരു ബി.ബി.സി. അഭിമുഖത്തില്‍ സൃഷ്ടിവാദത്തെ 'ശരിക്കും ഭയാനകം' (‘really terrible’) എന്നാണ് ഡാര്‍വിനിസ്റും അജ്ഞേയവാദിയുമായ അറ്റന്‍ബറോ വിശേഷിപ്പിച്ചതെന്നും ഇവിടെ മറക്കാതിരിക്കാം.''(309)
അറ്റന്‍ബറോയുടെ വാക്കുകള്‍ സൃഷ്ടിവാദികള്‍ ഉപയോഗപ്പെടുത്തിയതുകൊണ്ടാണല്ലോ ഗ്രന്ഥകാരന്‍ സൃഷ്ടി വാദത്തെപ്പറ്റി അറ്റന്‍ബറോ പറഞ്ഞതു മറക്കരുതെന്ന് ഉല്‍ബോധിപ്പിച്ചത്. അറ്റന്‍ബറോ അജ്ഞേയവാദിയാണെന്നിരിക്കെ ഗ്രന്ഥകാരന്‍ അജ്ഞേയവാദിയെപ്പറ്റി എഴുതിയ ഈ വരികളും കൂട്ടത്തില്‍ ഓര്‍ക്കുന്നത് നന്ന്: "...അവിടെയും ഇവിടെയും തൊടാതെ നിന്ന് നിഷ്പക്ഷരെന്ന് അവകാശപ്പെടുന്ന കയ്യാലപ്പുറത്തെ തേങ്ങകളായ അജ്ഞയവാദികളെ ഒരു തരത്തിലും സഹിക്കാനാവില്ല! ഭീരുത്വവും കാര്യങ്ങള്‍ തുറന്നുപറയാനുള്ള തന്റേടമില്ലായ്മയുമാണ് ഒരാളെ അജ്ഞേയവാദിയാക്കുന്നതെന്ന നിരീക്ഷണവുമുണ്ട്.'' ഏതായാലും അറ്റന്‍ബറോ സൃഷ്ടിവാദികളെ "കയ്യാലപ്പുറത്തെ തേങ്ങകള്‍'' എന്നൊന്നും വിശേഷിപ്പിച്ചില്ലല്ലോ!
"സൃഷ്ടിവാദത്തിന് കൂടുതല്‍ തെളിവായി വാച്ച്ടവര്‍ ബൈബിളില്‍ ഉദാഹരണങ്ങള്‍ വേറെയുമുണ്ട്''എന്ന് ഗ്രന്ഥകാരന്‍ കുറിക്കുന്നു (വാച്ച് ടവര്‍ ബൈബിളിലല്ല, വാച്ച് ടവര്‍ ബൈബിള്‍ ആന്റ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച പുസ്തകത്തില്‍). ഉദാഹരണങ്ങള്‍ എത്രയുണ്ടായിട്ടെന്താ? ഒരുദാഹരണത്തിനെങ്കിലും പ്രകൃതിനിര്‍ധാരണത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരണം നല്‍കാന്‍ ഡോക്കിന്‍സിനു സാധിച്ചിട്ടുണ്ടോ? മറ്റേതെങ്കിലും പരിണാമവിദഗ്ധര്‍ക്ക് സാധിച്ചിട്ടുണ്ടോ? ഇല്ല തന്നെ.

Saturday, March 12, 2011

ഗലീലിയോമിത്ത് :നിരീശ്വരവാദികളുടെ വിതണ്ഡവാദങ്ങള്‍

പരിണാമവിദ്വാനായി ബൂലോകത്ത് കണക്കാക്കപ്പെട്ട ബ്രൈറ്റിന്റെ അസംബന്ധ വാദങ്ങള്‍ തുറന്നുകാട്ടിയത് ബ്ളോഗ് വായനക്കാര്‍ ശ്രദ്ധിച്ചിരിക്കും. മറുപടി കിട്ടാതാവുമ്പോള്‍ മുങ്ങുകയും പിന്നീട് ഒന്നും സംഭവിക്കാത്ത മട്ടില്‍ പൊങ്ങി വീണ്ടും അസംബന്ധങ്ങള്‍ എഴുതുകയും ചെയ്തുകൊണ്ടിരിക്കുന്ന ബ്രൈറ്റിന്റെ സത്യസന്ധതയില്ലായ്മ സത്യാന്വേഷി ഡോക്യുമെന്റ് ചെയ്തിരുന്നു. അതിന്റെ കമന്റ് ബോക്സിലോ തന്റെ തന്നെ ബ്ളോഗിലോ യുക്തിപരമോ സത്യസന്ധമോ ആയ വിശദീകരണം നല്‍കാന്‍ ബ്രൈറ്റ് ഇതുവരെയും തയാറായിട്ടില്ല. ഏറ്റവും ഒടുവിലായി ബ്രൂക്സ്- വിലി ശാസ്ത്രജ്ഞരെ കുറിച്ച് പുതിയ മഠയത്തരങ്ങള്‍  എഴുതിയത് തുറന്നുകാട്ടിയപ്പോള്‍ പഴയ ഞാണിന്മേല്‍ക്കളി ആവര്‍ത്തിച്ചതും വായനക്കാര്‍ കണ്ടു. പൊതുവേ വായനക്കാര്‍ക്ക് ഇതൊക്കെ ബോധ്യമായിട്ടുണ്ടെന്നാണു ഞാന്‍ കരുതുന്നത്. പക്ഷേ നിരീശ്വര -പരിണാമ വിശ്വാസികള്‍ക്ക് ഇക്കാര്യം സമ്മതിക്കാനാവുമോ? ബ്രൈറ്റ് വിശദീകരണം നല്‍കാതെ ഒഴിഞ്ഞുമാറിയെങ്കിലും നിസ്സഹായന്‍ ആ പണി ഏറ്റെടുത്തതായി തോന്നുന്നു. 'എന്‍.എം.ഹുസൈന്റെ കുയുക്തികള്‍' (2011 മാര്‍ച്ച് 8) എന്ന് പോസ്റ്റ് അതിന്റെ ലക്ഷണമാകാം. ബ്രൈറ്റിനെ തുറന്നുകാട്ടുന്ന സത്യാന്വേഷിയുടെ പോസ്റ്റില്‍ പ്രകോപിതനായ നിസ്സഹായന്‍ കമന്റിയിരുന്നു. അതിനു ഞാന്‍ മറുപടിയെഴുതുകയും ചെയ്തു. പക്ഷേ അതിനു വിശദീകരണം നല്‍കാതെ നിസ്സഹായന്‍ ബ്രൈറ്റിന്റെ ശിഷ്യത്വം വെളിവാക്കി. ഇപ്പോഴിതാ രാജാവിനേക്കാള്‍ വലിയ രാജഭക്തിയോടെ ബ്രൈറ്റ് തന്നെയും ഒഴിവാക്കിയത് കുത്തിപ്പൊക്കാനാണ് ശിഷ്യന്റെ ശ്രമം!

യുക്തിവാദികളില്‍ സത്യസന്ധത മഷിയിട്ടു നോക്കിയാല്‍ പോലും കാണാന്‍ കഴിയില്ലെന്ന് സത്യാന്വേഷി ബ്രൈറ്റിന്റെ നിലപാടുകളെ ആസ്പദമാക്കി വ്യക്തമാക്കുകയുണ്ടായി. ആ പോസ്റ്റില്‍ ബ്രൈറ്റിന്റെ മറുപടികളിലെ സത്യസന്ധതയില്ലായ്മയും അബദ്ധങ്ങളും ആവോളം വ്യക്തമായിരുന്നെങ്കിലും അതേപ്പറ്റി ഒരൊറ്റ വാചകവും എഴുതാതെ സത്യാന്വേഷിയുടെ സമീപനത്തെ അപഹസിക്കാനാണ് നിസ്സഹായന്‍ ശ്രമിച്ചത്. ബ്രൈറ്റിന്റെ ഏതെങ്കിലും ഒരു വാദമെങ്കിലും ശരിയാണെന്നോ എന്റെ  ഏതെങ്കിലും ഒരു വാദമെങ്കിലും തെറ്റാണെന്നോ സമര്‍ത്ഥിക്കാന്‍ നിസ്സഹായന്‍ ശ്രമിക്കുകയുണ്ടായില്ല. യുക്തിവാദി എന്നു സ്വയം കരുതുന്ന ഒരാള്‍ ഇത്തരമൊരു നിലപാട് കൈക്കൊണ്ടത് സത്യസന്ധതയല്ലെന്ന് അന്നേ തെളിഞ്ഞതാണ്. ശാസ്ത്ര- പരിണാമ വിഷയങ്ങളിലാണ്  ബ്രൈറ്റും ഞാനും സംവാദമുണ്ടായത്. അതേപ്പറ്റി ഒന്നും എഴുതാതെ സത്യാന്വേഷി മുസ്ളീം പക്ഷപാതിയാണെന്നു സമര്‍ത്ഥിക്കാനാണ് നിസ്സഹായന്‍ ശ്രമിച്ചത്. ഒരാള്‍ യുക്തിവാദിയാണെങ്കില്‍ യുക്തിവാദ--പരിണാമവാദ വിമര്‍ശനങ്ങള്‍ക്കു മറുപടി നല്‍കി യുക്തിവാദത്തെ സമര്‍ത്ഥിക്കാനാണു ശ്രമിക്കേണ്ടത്, സത്യാന്വേഷി മുസ്ളീം പക്ഷപാതിയാണെന്നു സമര്‍ത്ഥിക്കുന്നതിന് എന്തായാലും ഒന്നാം പരിഗണന നല്‍കില്ല എന്നുറപ്പാണ്. എന്നാല്‍ നിസ്സഹായന്‍ യുക്തി--പരിണാമ ശാസ്ത്ര സമര്‍ത്ഥനത്തിനല്ല മുഖ്യപരിഗണന നല്‍കിയത്. പകരം സത്യാന്വേഷിയെ മുസ്ളീം പക്ഷപാതിയാക്കാനാണ്. ഇതില്‍ നിന്നു് സത്യാന്വേഷിയുടെ വാദം -- യുക്തിവാദികള്‍ ഇസ്ളാം വിരുദ്ധ വംശീയവാദികളാണെന്ന വാദം-- പരോക്ഷമായി സ്ഥിരീകരിക്കപ്പെടുകയാണെന്നു ഗ്രഹിക്കാനുള്ള യുക്തി നിസ്സഹായന് ഇല്ലെന്നു തോന്നുന്നു!

പുതിയ പോസ്റ്റില്‍ നിസ്സഹായന്‍ ഇങ്ങനെ കുറിക്കുന്നു: "പക്ഷാപാതിത്വം കൊണ്ട് അദ്ദേഹത്തിനു സമനില കൈവിട്ടുപോയതിനാല്‍ പോസ്റ്റിനെക്കുറിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരുന്നില്ല". ബ്രൈറ്റിന്റെയും എന്റേയും വാചകങ്ങള്‍ ഡോക്യുമെന്റ് ചെയ്തതിലപ്പുറം സത്യാന്വേഷിയുടെ സ്വന്തം വാചകങ്ങള്‍ അതില്‍ കുറവായിരുന്നു. സമനില കൈവിടുന്ന ശൈലിയോ ഉള്ളടക്കമോ അതിനുണ്ടായിരുന്നില്ല. പക്ഷേ അതു വായിച്ച് നിസ്സഹായന്റെ സമനില കൈവിട്ടുപോയതുകൊണ്ടാകണമല്ലോ പോസ്റ്റിനെ കുറിച്ച് അഭിപ്രായങ്ങള്‍ ഒന്നും അന്നു രേഖപ്പെടുത്താനാകാതെ വന്നത്! വാദിയെ പ്രതിയാക്കുകയാണോ? "അതിനാല്‍ അല്പം താമസിച്ചുപോയെങ്കിലും എന്റെ പ്രതികരണങ്ങള്‍ ഇവിടെ കൊടുക്കുന്നു" എന്ന് നിസ്സഹായന്‍ പുതിയ പോസ്റ്റില്‍ എഴുതുന്നു. സമനില വീണ്ടെടുക്കാന്‍ "അല്പം താമസിച്ചു പോയെ"ന്നും അതിനു മാസങ്ങള്‍ തന്നെ വേണ്ടി വന്നു എന്നുമല്ലേ വ്യക്തമാകുന്നത്? ഇത്തരം സ്ഥലകാല വിഭ്രാന്തികളൊന്നും സത്യാന്വേഷിയില്‍ കാണാനുമില്ല! ഏതായാലും പോസ്റ്റിനെക്കുറിച്ച് അഭിപ്രായങ്ങള്‍ ഒന്നും രേഖപ്പെടുത്താതെ പോസ്റ്റിട്ടയാളെ അപഹസിക്കാന്‍ മുതിര്‍ന്നത്  യുക്തി-- ശാസ്ത്ര--പരിണാമ ബോധം കൊണ്ടാകാന്‍ തരമില്ലെന്ന് ആര്‍ക്കും ബോധ്യമാകും. നിസ്സഹായന്റെ വാദങ്ങള്‍ നോക്കാം:


1. ഗലീലിയോ മിത്തിനെപ്പറ്റി ഞാനെഴുതിയതിങ്ങനെ:
"പരശുരാമന്‍ മഴുവെറിഞ്ഞപ്പോള്‍ കടലില്‍നിന്നും ഉയര്‍ന്നു വന്നതാണ് കേരളം എന്ന് അഭ്യസ്തരായ ആരും വിശ്വസിക്കുന്നില്ല. എന്നാല്‍, വാനശാസ്ത്രത്തിന്റെയും ഭൌതിക ശാസ്ത്രത്തിന്റെയും പിതാവായ ഗലീലിയോ പിസാ ഗോപുരത്തിന്റെ മുകളില്‍ കയറി വ്യത്യസ്ത ഭാരങ്ങളുള്ള രണ്ടു വസ്തുക്കള്‍ താഴേക്കിട്ടു പരീക്ഷണം നടത്തിയെന്ന് വിദ്യാസമ്പന്നരായ ഏവരും വിശ്വസിക്കുന്നു. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന തെറ്റായ ധാരണയെ തിരുത്തിയ വിപ്ലവകരമായ ആ പരീക്ഷണത്തില്‍ ആധുനികരെല്ലാം ആവേശഭരിതരുമാണ്. സ്കൂള്‍ കുട്ടികള്‍ മുതല്‍ ശാസ്ത്രജ്ഞര്‍ വരെ ഈ വിശ്വാസക്കാരാണ്.

യാഥാര്‍ഥ്യമെന്താണ് ? ഗലീലിയോ പിസാ ഗോപുരത്തിന്റെ മുകളില്‍ കയറിയില്ലെന്നതുപോകട്ടെ, സ്വന്തം വീടിനുമുകളില്‍ കയറിപ്പോലും ഇത്തരം പരീക്ഷണം നടത്തിയിട്ടില്ല. ഇത് ശാസ്ത്രീയമായ മിത്താണ്. പരീക്ഷണങ്ങളുടെയും ഗലീലിയോവിന്റെയും മഹത്ത്വം ഊട്ടിയുറപ്പിക്കാന്‍ കെട്ടിയുണ്ടാക്കിയ കള്ളക്കഥ."





സത്യാന്വേഷി എഴുതിയതിങ്ങനെ:


"ശാസ്ത്രത്തിന്റെ ലേബലിട്ടു വരുന്ന എന്തസംബന്ധവും, സ്വന്തമായി ഒരന്വേഷണവും കൂടാതെ  അപ്പടി വിശ്വസിക്കുന്നവരാണ് നമ്മുടെ പല ശാസ്ത്രസാഹിത്യകാരന്മാരും യുക്തിവാദികളും . അത്തരക്കാര്‍ ഒരന്ധവിശ്വാസം പോലെ കൊണ്ടുനടക്കുന്ന ഒന്നാണ് പരിണാമ സിദ്ധാന്തത്തിലുള്ള വിശ്വാസം. ഇക്കൂട്ടരെ ശരിയായി വിളിക്കാവുന്ന പേര് 'ശാസ്ത്രാന്ധവിശ്വാസികള്‍' എന്നാണ്. അത്തരക്കാരെയാണ് വാസ്തവത്തില്‍ , മതസംബന്ധമായ അന്ധവിശ്വാസങ്ങളും മറ്റും പേറിനടക്കുന്ന സാധാരണ വിശ്വാസികളേക്കാള്‍  ഭയക്കേണ്ടത്."


ഇതെപ്പറ്റി നിസ്സഹായന്‍ എഴുതുന്നു:


"ഹുസൈന്‍ മുകളില്‍ പരാമര്‍ശിച്ച രണ്ടു കള്ളക്കഥകളില്‍ ആദ്യത്തേത് കേരളോല്പത്തിയെ സംബന്ധിക്കുന്ന ഒരു മിത്ത്. മിത്ത് ചരിത്രമായും  യാഥാര്‍ത്ഥ്യമായും വിശ്വസിക്കുന്നവര്‍ അഭ്യസ്തവിദ്യര്‍ക്കിടയില്‍ പോലും ഭൂരിപക്ഷമാണ്. എന്തുകൊണ്ടാണ് പുരാണങ്ങളിലെയോ ഇതിഹാസങ്ങളിലെയോ ഇത്തരം കഥകള്‍ വിദ്യാഭ്യാസമുള്ളവര്‍ പോലും വിശ്വസിച്ചുപോകുന്നത് ? വിശ്വസിക്കാന്‍  കിട്ടുന്നതെന്തും യുക്തിപൂര്‍വം വിശകലനം ചെയ്യാതെ, തൊണ്ട തൊടാതെ വിഴുങ്ങുന്ന മാനസിക ഘടനയുള്ളവരാണ് വിശ്വാസികള്‍ !! അവരെ സാമാന്യമായി അന്ധവിശ്വാസികള്‍ എന്നു തന്നെ വിളിക്കാം".


ഇതുതന്നെയല്ലേ സത്യാന്വേഷിയുടേയും വാദം? "ശാസ്ത്രത്തിന്റെ ലേബലിട്ടുവരുന്ന എന്തസംബന്ധവും സ്വന്തമായി ഒരന്വേഷണവും കൂടാതെ അപ്പടി വിശ്വസിക്കുന്നവരാണ് നമ്മുടെ പല ശാസ്ത്രസാഹിത്യകാരന്മാരും യുക്തിവാദികളും" എന്ന്! മതത്തിന്റെ പേരിലായാല്‍ എന്തസംബന്ധവും സ്വന്തമായി ഒരന്വേഷണവും കൂടാതെ അപ്പടി വിശ്വസിക്കുന്നതു തെറ്റാണെന്നും ശാസ്ത്രത്തിന്റെ ലേബലിലാണെങ്കില്‍ ഇതേ നിലപാട് ശരിയാണെന്നുമാണോ നിസ്സഹായന്റെ വാദം?


2. നിസ്സഹായന്റെ ഈ വരികള്‍ നോക്കൂ: "വിശ്വസിക്കാന്‍  കിട്ടുന്നതെന്തും യുക്തിപൂര്‍വം വിശകലനം ചെയ്യാതെ, തൊണ്ട തൊടാതെ വിഴുങ്ങുന്ന മാനസിക ഘടനയുള്ളവരാണ് വിശ്വാസികള്‍ !! അവരെ സാമാന്യമായി അന്ധവിശ്വാസികള്‍ എന്നു തന്നെ വിളിക്കാം".


മതാത്മക മിത്തുകളും ദിവ്യാല്‍ഭുത കഥകളും വിശ്വസിക്കാത്ത "യുക്തിബോധവും ശാസ്ത്രാവബോധവും" ഉള്ളവര്‍ ഗലീലിയോ മിത്ത് അപ്പടി വിശ്വസിച്ചു എന്നതില്‍ നിന്നും എന്താണു മനസിലാവുന്നത്? "യുക്തി ബോധവും ശാസ്ത്രാവബോധവും" ഉണ്ടെന്ന് അവര്‍  കരുതുന്നതു തന്നെ മറ്റൊരു മിത്താണെന്നല്ലേ? അതോ മതമിത്തുകള്‍ അംഗീകരിക്കുന്നത് അന്ധവിശ്വാസവും ശാസ്ത്രമിത്തുകള്‍ അംഗീകരിക്കുന്നത് "യുക്തിബോധവും ശാസ്ത്രാവബോധ"വും ആണെന്നാണോ? അതുകൊണ്ടാണ് യുക്തിവാദത്തെ ആധുനിക അന്ധവിശ്വാസമെന്നു വിശേഷിപ്പിക്കുന്നത് ! (ഒരു ഗലീലിയോ മിത്തല്ല, നൂറുകണക്കിന് ആധുനിക മിത്തുകളുണ്ട്!)


3. "യുക്തിബോധം ഒരു സഹജാപബോധമാണ്" എന്ന് നിസ്സഹായന്‍ എഴുതുന്നു. സഹജം എന്നാല്‍ ജനനത്തോടെയുള്ളത് എന്നാണല്ലോ അര്‍ത്ഥം. "യുക്തിബോധമുള്ളവര്‍ തുലോം ചുരുങ്ങിയ ഒരു ന്യൂനപക്ഷമാണ്" എന്നും തൊട്ടു മുമ്പത്തെ വരിയില്‍ അദ്ദേഹം എഴുതുന്നു. എങ്കില്‍ ജന്മനാ യുക്തിബോധമുള്ളവര്‍ തുലോം ചുരുങ്ങിയ ഒരു ന്യൂനപക്ഷമാണ് എന്നാണോ നിസ്സഹായന്റെ വാദം?


4. നിസ്സഹായന്‍ എഴുതുന്നു:


"ഇനി ഹുസൈന്‍ ഗലീലിയോക്കഥയിലൂടെ യുക്തിയെ എങ്ങനെ തലകുത്തി നിര്‍ത്തുന്നു എന്നു നോക്കാം.
ഗലീലിയോ പിസാഗോപുരത്തിനു മുകളില്‍ കയറി നടത്തിയെന്നു വിശ്വസിച്ചു പോരുന്ന പരീക്ഷണകഥ യാഥാര്‍ത്ഥ്യമായാലും ബോധപൂര്‍വം കെട്ടിയുണ്ടാക്കിയതായാലും അതല്ലെങ്കില്‍ ഒരു ശാസ്ത്രസത്യം ബോധിപ്പിക്കുന്നതിന് ഭാവനയെ ഉദ്ദീപിപ്പിക്കാന്‍ ഉണ്ടാക്കിയതായാലും അതുകൊണ്ടുള്ള അപകടമെന്താണ് ?



ആ കഥയിലൂടെ വെളിപ്പെടുത്താനുദ്ദേശിക്കുന്ന ശാസ്ത്രതത്വം അങ്ങ് ബോധ്യപ്പെട്ടു പോകുമെന്നതാണ് അതുകൊണ്ടുണ്ടാകാവുന്ന ഏറ്റവും വലിയ അപകടം !!!! സ്ക്കൂള്‍ വിദ്യാഭ്യാസകാലത്ത് ശാസ്ത്രാധ്യാപകനില്‍ നിന്നും ഗലീലിയോവിനെ സംബന്ധിക്കുന്ന കഥ  ഈയുളളവനും കേട്ടിട്ടുണ്ട്, വിശ്വസിച്ചിട്ടുണ്ട്. അതുകൊണ്ട് ഒരേ ഉയരത്തില്‍ നിന്നും പതിക്കുന്ന വ്യത്യസ്ത പിണ്ഡങ്ങളുള്ള വസ്തുക്കള്‍, വായു ഉണ്ടാക്കുന്ന പ്രതിരോധം അവഗണിച്ചാല്‍, ഒരേ പ്രവേഗത്തില്‍ നിലംപതിക്കുമെന്ന 'ശാസ്ത്രതത്വം' ഈ കഥയിലൂടെ ലളിതമായി മനസ്സിലായിപ്പോയി എന്നല്ലാതെ ഗലീലിയോവിനെ പ്രാര്‍ത്ഥിച്ചാല്‍ പഠിക്കാതെ പരീക്ഷപാസ്സാകാമെന്ന വിശ്വാസമൊന്നും ക്ലാസ്സിലെ ഒരു മണ്ടശിരോമണിക്കു പോലും തോന്നിയിട്ടില്ല. ഗലീലിയോവിന്റെ ഫോട്ടോയില്‍ മെഴുകുതിരി കത്തിച്ചുവെച്ച് പ്രാര്‍ത്ഥിക്കുകയോ ഉദ്ദിഷ്ടകാര്യം നേടിയെടുക്കാന്‍  അദ്ദേഹത്തെ നിഗൂഢവത്ക്കരിച്ച് ദൈവമാക്കി വഴിപാടുകള്‍ നടത്തുകുയോ ചെയ്യുന്ന രീതിയിലുള്ള അപകടമൊന്നും ഈ കെട്ടുകഥ വിശ്വസിച്ചാല്‍ ഉണ്ടാകാന്‍ പോകുന്നില്ലല്ലോ?"




ഗലീലിയോ മിത്ത് എന്തെങ്കിലും അപകടം ഉണ്ടാക്കിയതായി ഞാന്‍ പറഞ്ഞോ? ഇല്ലതന്നെ. എങ്കില്‍, അതുകൊണ്ട് അപകടമില്ല എന്നു നീട്ടി സമര്‍ത്ഥിക്കാനുള്ള നിസ്സഹായന്റെ ശ്രമം പാഴ് വേലയായി മാറുന്നു.


     എന്റെ വാദം മറ്റൊന്നായിരുന്നു. ശാസ്ത്രത്തിന്റെ പേരില്‍ വരുന്നതെന്തും അണ്ണാക്കുതൊടാതെ വിഴുങ്ങുന്ന യുക്തിവാദ-- ശാസ്ത്രാന്ധ സമീപനം അപകടമാണ്. ഡാര്‍വിനിസത്തിന്റെ ഉപോല്‍പ്പന്നമായ സോഷ്യല്‍ ഡാര്‍വിനിസം ജര്‍മനിയില്‍ വ്യാപകമായി പ്രചരിച്ചതാണ് നാസിസത്തിനു ജന്മം നല്‍കിയത്. ലക്ഷങ്ങളെ കൊന്നൊടുക്കിയ ഹിറ്റ്ലര്‍ക്ക് അവിടുത്തെ ശാസ്ത്രജ്ഞരുടെ സഹായവും പിന്തുണയും ഉണ്ടായിരുന്നു. 1933 നും 1945 നും മധ്യേയായി നാസികള്‍ 209 ലക്ഷം ജനങ്ങളെ കൊന്നെടുക്കിയെന്ന് പ്രെഫ. റുമ്മേള്‍ കണക്കാക്കുന്നു. ശാസ്ത്രത്തിന്റെ  അപകടം കൊണ്ട് 209 ലക്ഷം പേര്‍ 12 വര്‍ഷങ്ങള്‍ കൊണ്ട് ജര്‍മ്മനിയില്‍ മാത്രം കൊല്ലപ്പെട്ടു! ചരിത്രത്തില്‍ ഏതെങ്കിലും ഒരു മതാത്മക മിത്തുകൊണ്ട് ഇതിന്റെ നൂറിലൊന്ന് അപകടമുണ്ടായതായി നിസ്സഹായന്‍ ചൂണ്ടിക്കാട്ടാമോ? (മറ്റുകണക്കുകള്‍ ആവശ്യമെങ്കില്‍ പിന്നീട്......)  "മതവിശ്വാസികള്‍ ദൈവാന്ധവിശ്വാസത്തിനു പകരം ശാസ്ത്രാന്ധവിശ്വാസത്തില്‍ മുഴുകിയാല്‍ പോലും ഒരപകടവും സംഭവിക്കയില്ലെന്നു സാരംഎന്ന നിസ്സഹായ വാക്യം സാരമായ അസംബന്ധമാണെന്നു വ്യക്തം. നിസ്സഹായന്‍ തന്നെ മതമിത്തു കൊണ്ടുണ്ടായ കാര്യമായൊരു അപകടം ചൂണ്ടിക്കാട്ടിയതു നോക്കൂ:


"അതേ സമയം എന്റെ താഴ്ന്ന ക്ലാസ്സിലെ പഠനകാലത്ത് ക്ലാസ്സില്‍ വെച്ച് അടുത്തിരുന്ന സുഹൃത്ത് ഒരു കത്തു തന്നു. അതില്‍ പറഞ്ഞിരിക്കുന്നു, "ഈ കത്തു  വായിക്കുന്നയാള്‍ ഇതിന്റെ കോപ്പി ആയിരം എണ്ണം എഴുതി ആയിരം പേര്‍ക്കു കൊടുത്താല്‍ അയാളുടെ ആഗ്രഹങ്ങള്‍ വേളാങ്കണ്ണി മതാവ് നിറവേറ്റിക്കൊടുക്കുമെന്നാണ്". കത്ത് അവഗണിച്ചവര്‍ക്കു നേരിട്ട ദുരന്തങ്ങളും വിവരിച്ചിട്ടുണ്ട്. എന്തായാലും രണ്ടു ദിവസത്തിനുള്ളില്‍ കൂട്ടുകാരില്‍ അധികം പേരും കത്ത് പകര്‍ത്തിയെഴുതാനും പലര്‍ക്കു കൊടുക്കുവാനും തുടങ്ങി. അപ്പോള്‍ ഹുസൈന്റെ ഭാഷ്യത്തില്‍, ഗലീലിയോവിനെ സംബന്ധിക്കുന്ന ശാസ്ത്രാന്ധവിശ്വാസപരമായ ഒരു കഥ കേട്ടപ്പോഴും ദൈവവിശ്വാസ സംബന്ധമായ ഒരു അന്ധവിശ്വാസം കേട്ടപ്പോഴും അപഹാസ്യമായ പ്രതികരണത്തിലേയ്ക്ക നയിച്ചത് ശാസ്ത്രാന്ധവിശ്വാസമല്ല, മറിച്ച് മതാന്ധവിശ്വാസമാണ്".
എന്തൊരപകടം! കത്തുകള്‍ പകര്‍ത്തിയെഴുതി പലര്‍ക്കും കൊടുക്കുവാന്‍ തുടങ്ങിയത്രേ!! ആധുനിക ശാസ്ത്രം സ്യഷ്ടിച്ച സാമൂഹിക പ്രശ്നങ്ങളെപ്പറ്റി അശേഷം വിവരമില്ലാത്ത യുക്തിവാദികള്‍ ഇതിലപ്പുറം എവിടെ പോകാന്‍?!


5. അതുകൊണ്ടാണ് സത്യാന്വേഷി ഇങ്ങനെ എഴുതിയത്:


"ശാസ്ത്രത്തിന്റെ ലേബലിട്ടു വരുന്ന എന്തസംബന്ധവും, സ്വന്തമായി ഒരന്വേഷണവും കൂടാതെ  അപ്പടി വിശ്വസിക്കുന്നവരാണ് നമ്മുടെ പല ശാസ്ത്രസാഹിത്യകാരന്മാരും യുക്തിവാദികളും . അത്തരക്കാര്‍ ഒരന്ധവിശ്വാസം പോലെ കൊണ്ടുനടക്കുന്ന ഒന്നാണ് പരിണാമ സിദ്ധാന്തത്തിലുള്ള വിശ്വാസം. ഇക്കൂട്ടരെ ശരിയായി വിളിക്കാവുന്ന പേര് 'ശാസ്ത്രാന്ധവിശ്വാസികള്‍' എന്നാണ്. അത്തരക്കാരെയാണ് വാസ്തവത്തില്‍ , മതസംബന്ധമായ അന്ധവിശ്വാസങ്ങളും മറ്റും പേറിനടക്കുന്ന സാധാരണ വിശ്വാസികളേക്കാള്‍  ഭയക്കേണ്ടത്."


പക്ഷേ ഇതു മനസ്സിലാക്കാന്‍ വിവരമില്ലാത്ത നിസ്സഹായന്‍ ആധുനിക അന്ധവിശ്വാസിയാണെന്ന് സ്വയം തെളിയിക്കുന്നു!


6. നിസ്സഹായന്‍ മറ്റൊരപകടം ചൂണ്ടിക്കാട്ടുന്നു:


"അതേസമയം മതപരമോ ദൈവികമോ ആയ ഒരു ദിവ്യാത്ഭുത കഥ ഒരു വിശ്വാസി കേള്‍ക്കാന്‍ ഇടയായാല്‍, അയാള്‍ 'ഒരു മനുഷ്യനെ ബലിയര്‍പ്പിച്ചാല്‍ തന്റെ ഭാവി ശോഭനമാകും' എന്നു കരുതുന്നതു മുതല്‍ 'ഇതരവിശ്വാസികളെ കൊന്നൊടുക്കിയാല്‍ തനിക്ക് സ്വര്‍ഗം ലഭിക്കു'മെന്നു കരുതി അതിനു മുതിരുന്നതുവരെയുള്ള അപകടങ്ങള്‍  നടക്കാമെന്നതാണ് മതവിശ്വാസമെന്ന അന്ധവിശ്വാസവും ശാസ്ത്രാന്ധവിശ്വാസവും തമ്മിലുള്ള അജഗജാന്തര വ്യത്യാസം. മത/ദൈവാന്ധവിശ്വാസം കൊണ്ടുണ്ടാകാവുന്ന ഈ അപകടങ്ങളുടെ ഉദാഹരണങ്ങളാണ് ലോകചരിത്രത്തില്‍ ഏറിയകൂറും".


ഈ ഉദാഹരണങ്ങള്‍ ഒന്നിച്ചു കൂട്ടിയാല്‍ പോലും സോഷ്യല്‍ ഡാര്‍വിനിസ്റ്റുകളായ നാസികള്‍ പന്ത്രണ്ടു വര്‍ഷങ്ങള്‍ കൊണ്ടു കൊന്നൊടുക്കിയ 209 ലക്ഷത്തിന് അടുത്തുവരുമോ നിസ്സഹായാ? ചരിത്രത്തില്‍ ഉടനീളം മതവിശ്വാസികള്‍ക്കു പകരം സോഷ്യല്‍ ഡാര്‍വിനിസ്റ്റുകള്‍ക്കായിരുന്നു അധികാരവും ആധിപത്യവുമെങ്കില്‍ ലോകചരിത്രം എന്താകുമായിരുന്നു?


7. ശാസ്ത്രാന്ധവിശ്വാസികളും ആധുനികാന്ധവിശ്വാസ വ്യവസായത്തില്‍ പിന്നിലല്ല എന്നു തെളിഞ്ഞതോടെ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നു തലയൂരാനുള്ള തത്രപ്പാടായി നിസ്സഹായന്. മാത്രമല്ല, ഗലീലിയോ മിത്ത് പ്രചരിപ്പിച്ചത് വിശ്വാസികളാണെന്നും വാദമുണ്ട്! ഈ വരികള്‍ നോക്കൂ :
"ശാസ്ത്രാന്ധവിശ്വാസങ്ങള്‍ ലോകം മുഴുവന്‍ പരത്തുന്നതും തൊണ്ടതൊടാതെ വിഴുങ്ങുന്നതും ശാസ്ത്രം പഠിക്കുന്ന, ശാസ്ത്രം വായിക്കുന്ന, ശാസ്ത്രത്തില്‍ ഗവേഷിക്കുന്ന ബഹുഭൂരിപക്ഷം വിശ്വാസികള്‍ തന്നെയാണ്. കാരണം ലോകജനസംഖ്യയില്‍ അവരല്ലേ ഭൂരിപക്ഷം ?!!! ഗലീലിയോവിനെ സംബന്ധിക്കുന്ന ഈ കെട്ടുകഥ ലോകമാകെയുള്ള വിദ്യാര്‍ത്ഥികള്‍ അവരുടെ അധ്യാപകരില്‍ നിന്നും കേട്ടു വിശ്വസിച്ചിട്ടുണ്ടാകും. ശാസ്ത്രരംഗത്തെ ശാസ്ത്രജ്ഞന്മാര്‍ വിശ്വസിച്ചിട്ടുണ്ടാകും. ശാസ്ത്രകുതുകികളായ വായനക്കാര്‍ ഈ കെട്ടുകഥയെ സത്യമാണെന്ന നിലയില്‍ അവതരിപ്പിച്ചിട്ടുള്ള പുസ്തകങ്ങള്‍ വായിച്ച് വിശ്വസിച്ചിട്ടുണ്ടാകും. അധ്യാപകരും വിദ്യാര്‍ത്ഥികളും ശാസ്ത്രജ്ഞരും വായനക്കാരും അടങ്ങുന്ന  ഈ കഥയറിഞ്ഞവരില്‍ എത്ര ശതമാനം പേര്‍ മതവിശ്വാസികള്‍ ആയിരുന്നിരിക്കണം ? എത്ര ശതമാനം പേര്‍ യുക്തിവാദികളായിരിക്കണം ? യുക്തിവാദികള്‍ തുച്ഛമായ ഒരു ന്യൂനപക്ഷമല്ലേ ? അതുകൊണ്ട് ഈ ശാസ്ത്രാന്ധവിശ്വാസക്കഥയെ ലോകമാകമാനം പ്രചരിപ്പിച്ചതിന്റെ ഉത്തരവാദിത്വം മുഴുവന്‍ യുക്തിവാദികളായ ന്യൂനപക്ഷം വരുന്ന 'ശാസ്ത്രാന്ധവിശ്വാസികള്‍'ക്കല്ല മറിച്ച് മതവിശ്വാസികള്‍ക്കു തന്നെയാണ് എന്നതാണ് സത്യം. ഈയുളളവനെ ശാസ്ത്രം പഠിപ്പിച്ച ഒരൊറ്റ ശാസ്ത്രാധ്യാപകനും യുക്തിവാദിയായിരുന്നില്ല, മത/ദൈവവിശ്വാസികള്‍ തന്നെയായിരുന്നു. വിശ്വാസികളായ ആ അദ്ധ്യാപകര്‍ എന്തുകൊണ്ട് ഈ കഥയുടെ യഥാര്‍ത്ഥ പൊരുള്‍ അന്വേഷിക്കാന്‍ മിനക്കെടാതെ കുട്ടികളെ ഇതു പഠിപ്പിക്കുന്നു ? ശാസ്ത്രജ്ഞരുടെ ഇടയില്‍, പത്തൊന്‍പതാം നൂറ്റാണ്ടിനു മുന്‍പ് മതവിശ്വാസികളായിരുന്നു ഭൂരിപക്ഷമെന്ന് ഹുസൈന്‍ തന്നെ അദ്ദേഹത്തിന്റെ ഡോക്കിന്‍സ് നിരൂപണത്തില്‍ സമര്‍ത്ഥിച്ചിട്ടുണ്ടല്ലോ !!"


നിസ്സഹായവാദം ശരിയാണെന്നു സങ്കല്‍പ്പിക്കുക. വിശ്വാസികള്‍ പ്രചരിപ്പിച്ച ഗലീലിയോ മിത്ത് "യുക്തിബോധവും ശാസ്ത്രാവബോധവു"മുള്ള യുക്തിവാദികളും വാരിവിഴുങ്ങി എന്നല്ലേ ഇതിനര്‍ത്ഥം? അപ്പോള്‍ യുക്തിവാദികളുടെ കൊട്ടിഘോഷിക്കപ്പെടുന്ന "യുക്തിബോധവും ശാസ്ത്രാവബോധവും" എവിടെയായിരുന്നു? ഇതില്‍ നിന്നു് ഒരു കാര്യം തെളിയുന്നു :അന്ധവിശ്വാസികളായ മതവിശ്വാസികള്‍ ഗലീലിയോ മിത്തുകള്‍ പ്രചരിപ്പിച്ചാലും ശാസ്ത്രാന്ധവിശ്വാസത്താല്‍ യുക്തിവാദികളും അതു് വിഴുങ്ങുമെന്നര്‍ത്ഥം! അത്രക്കു കടുത്ത ശാസ്ത്രാന്ധവിശ്വാസികളാണ് യുക്തിവാദികള്‍ എന്നല്ലേ ഇതില്‍ നിന്നു തെളിയുന്നത്?


    ഇനി യാഥാര്‍ത്ഥ്യമെന്താണെന്നു നോക്കാം. ശാസ്ത്രാന്ധവിശ്വാസത്താല്‍ കെട്ടിയുണ്ടാക്കിയ ഗലീലിയോയുടെ മഹത്വം ഊട്ടിയുറപ്പിക്കാനുള്ള ഈ മിത്ത് ശാസ്ത്രാന്ധവിശ്വാസത്തിന്റെ പരോക്ഷമായ സ്വാധീനത്താല്‍ വിശ്വാസികളും സ്വീകരിക്കുകയായിരുന്നു. വിശ്വാസികള്‍ പോലും സ്വാധീനിക്കപ്പെടുന്നത്ര ശക്തമായ ശാസ്ത്രാന്ധവിശ്വാസത്തിന്റെ കാലമാണ് ആധുനിക കാലം എന്നതുകൊണ്ടാണിതു സംഭവിച്ചത്.


8. ഇനി മറ്റൊരുവാദം നോക്കൂ:
"മതത്തെയും ദൈവത്തെയും എപ്രകാരം മനസ്സില്‍ കുടിയിരുത്തുന്നുവോ അതേ രീതിയില്‍, കേട്ടതെന്തും മുന്‍പിന്‍ ചിന്തിക്കാതെ വിശ്വസിക്കയും പറഞ്ഞുപരത്തുകയും ചെയ്യുന്ന  വിശ്വാസികളുടെ യുക്തിവിരുദ്ധമായ മനോഘടനയാണ് ഗലീലിയോവിന്റെ കഥ നാട്ടിലൊക്കെ പാട്ടാക്കി വിശ്വാസപൂര്‍വം കൊണ്ടാടപ്പെടാന്‍ കാരണം". 


"വിശ്വാസികളുടെ യുക്തിവിരുദ്ധമായ മനോഘടനയാണ് ഗലീലിയോവിന്റെ കഥ നാട്ടിലൊക്കെ പാട്ടാക്കി വിശ്വാസപൂര്‍വം കൊണ്ടാടപ്പെടാന്‍ കാരണം"എങ്കില്‍ യുക്തിവാദികളും  ഗലീലിയോവിന്റെ കഥ നാട്ടിലൊക്കെ പാട്ടാക്കിയതില്‍  നിന്നു് അവര്‍ക്കും വിശ്വാസികളുടെ യുക്തി വിരുദ്ധമായ മനോഘടനയാണുള്ളതെന്നു തെളിയുന്നില്ലേ?


9. യുക്തിവാദികള്‍ തുച്ഛമായ ഒരു ന്യൂനപക്ഷമല്ലേ എന്നതാണ് ഗലീലിയോ മിത്ത് പ്രചരിപ്പിച്ചതിന്റെ ഉത്തരവാദിത്തം ഒഴിയാന്‍ ഉന്നയിക്കുന്ന ന്യായം. തുച്ഛമായ ന്യൂനപക്ഷമാണ് കെട്ടുകഥകള്‍ മെനയുകയും പ്രചരിപ്പിക്കുകയും ചെയ്തതിന്റെ മുഖ്യ കാരണക്കാര്‍ എന്നതാണു ചരിത്രവസ്തുത. ബഹുജനങ്ങള്‍ അതിന്റെ ഇരകളായിരുന്നു. ഒരു മിത്ത് നിര്‍മ്മിക്കുന്നത് ബഹുജന സമ്മേളനം വിളിച്ചുകൂട്ടിയിട്ടല്ല എന്ന പ്രാഥമിക വിവരമെങ്കിലും യുക്തിവാദികള്‍ നേടിയിരുന്നെങ്കില്‍!


10. നിസ്സഹായന്റെ ഈ വരികള്‍ നോക്കൂ:


"ഹുസൈന്റെ കുയുക്തികളില്‍ ആവേശഭരിതനായ സത്യാന്വേഷി, 'പരിണാമ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന ശാസ്ത്രാന്ധവിശ്വാസികളെ വാസ്തവത്തില്‍, മതസംബന്ധമായ അന്ധവിശ്വാസങ്ങളും മറ്റും പേറിനടക്കുന്ന സാധാരണ വിശ്വാസികളേക്കാള്‍  ഭയക്കേണ്ടതാണെന്ന് ' തന്റെ പോസ്റ്റില്‍ സമര്‍ത്ഥിക്കുന്നു.  എന്നാല്‍ സൃഷ്ടിവാദത്തില്‍ വിശ്വസിക്കുന്ന മതവിശ്വാസികളാണോ, ഇനി ശരിയല്ലെങ്കില്‍ പോലും 'പരിണാമ സിദ്ധാന്ത'ത്തില്‍ വിശ്വസിക്കുന്ന ശാസ്ത്രാന്ധവിശ്വാസികളാണോ തത്വത്തില്‍ അപകടകാരികളെന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ !!".


തത്വത്തില്‍ മാത്രമല്ല പ്രയോഗത്തിലും സോഷ്യല്‍ ഡാര്‍വിനിസ്റ്റുകളാണ് സ്യഷ്ടിവാദികളേക്കാള്‍ അപകടകാരികളെന്ന് നാസികള്‍ 12 വര്‍ഷങ്ങള്‍ കൊണ്ട് 209 ലക്ഷം ജനങ്ങളെ കൊന്നൊടുക്കിയതില്‍ നിന്നു മനസ്സിലാകും ആര്‍ക്കും; ശാസ്ത്രാന്ധവിശ്വാസികളായ നിസ്സഹായന്‍മാര്‍ക്കൊഴികെ!


11. ഈ വരികള്‍ നോക്കൂ :
"മതപരമായി നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ പോലെയോ അതിനേക്കാളേറെയോ അന്ധവിശ്വാസവും അന്ധവിശ്വാസികളും  ശാസ്ത്രലോകത്താണെന്നും അങ്ങനെ ശാസ്ത്രത്തെ സംബന്ധിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍, വസ്തുതകളെക്കാളേറെ  അന്ധവിശ്വാസങ്ങളാണെന്നും അതുപോലെയുള്ള വലിയ അന്ധവിശ്വാസമാണ്  പരിണാമവാദവും എന്നു സ്ഥാപിക്കാനുള്ള നാടകീയത സൃഷ്ടിക്കാനാണ് ഈ കഥയുമായി വരുന്നത്."


  ഗലീലിയോയെക്കുറിച്ചു  പ്രചരിപ്പിച്ച കഥ കെട്ടുകഥയാണെന്ന് നിസ്സഹായന്‍ തന്നെ സമ്മതിച്ചിരിക്കെ ശാസ്ത്രവാദികളും കെട്ടുകഥ നിര്‍മ്മിക്കുമെന്നും പ്രചരിപ്പിക്കുമെന്നും യുക്തിവാദികള്‍ അവയൊക്കെ വിഴുങ്ങുമെന്നുമുള്ളത് വസ്തുതയാണെന്നു തെളിയുന്നു. പിന്നെ നാടകീയതയുടെ ആവശ്യമെന്താണു നിസ്സഹായാ?


12. ബ്രൈറ്റിന്റെ അസംബന്ധങ്ങള്‍ ചുട്ട മറുപടിയായി നിസ്സഹായനു തോന്നാതിരിക്കുമോ? ആധുനിക അന്ധവിശ്വാസികള്‍ക്ക് യഥാര്‍ത്ഥ യുക്തി കുയുക്തിയും യാഥാര്‍ത്ഥ ശാസ്ത്രം അന്ധവിശ്വാസവുമായിരിക്കും! അതിനാല്‍ അവശനിലയിലായ ബ്രൈറ്റിന് ഓക്സിജന്‍ നല്‍കാനുള്ള വിഫല ശ്രമത്തിലാണ് നിസ്സഹായന്‍.

ഗലീലിയോ പിസാ ഗോപുരത്തില്‍ കയറി പരീക്ഷണം നടത്തിയെന്ന കഥ കെട്ടുകഥയാണെന്ന എന്റെ വാദത്തിന് ബ്രൈറ്റ് നല്‍കിയ ചുട്ടമറുപടി നോക്കൂ:
"ബ്രൈറ്റ് കൊടുത്ത മറുപടി താഴെക്കൊടുക്കുന്നു:-

"ഗലീലിയോ പിസ ഗോപുരത്തിനു മുകളില്‍ കയറിയിട്ടില്ല എന്ന് താങ്കള്‍ക്ക് അറിയില്ലെങ്കില്‍ വേറാര്‍ക്കും അത് അറിയില്ല എന്നാണോ? ശാസ്ത്ര ചരിത്രം അറിയുന്നവര്‍ക്കെല്ലാം അറിയാം ഗലീലിയോ അങ്ങിനെ ഒരു പരീക്ഷണം നടത്തിയിട്ടില്ല എന്ന്. വിക്കിയില്‍ പറയുന്നത് ഇപ്രകാരം.......there is no account by Galileo himself of such an experiment, and it is generally accepted by historians that it was at most a thought experiment which did not actually take place....... പിന്നെ അങ്ങിനെ ഒരു കഥ ആരെങ്കിലും മനഃപൂര്‍വം തെറ്റിദ്ധരിപ്പിക്കാന്‍ ഉണ്ടാക്കിയതല്ല. ഈ കഥ ഗലീലിയോവിന്റെ ശിഷ്യനും ജീവചരിത്രകാരനുമായ വിന്‍സെന്‍സോ വിവിയാനിയുടേതാണ്. അല്ലാതെ താങ്കള്‍ ആരോപിക്കുന്നതുപോലെ പരീക്ഷണങ്ങളുടെയും ഗലീലിയോവിന്റെയും മഹത്ത്വം ഊട്ടിയുറപ്പിക്കാന്‍ കെട്ടിയുണ്ടാക്കിയ കള്ളക്കഥയല്ല. ഗലീലിയോ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഈ വിഷയത്തെക്കുറിച്ച് പറയുന്നത് ഇപ്രകരമാണ്...

'’I greatly doubt that Aristotle ever tested by experiment whether it is true that two stones,one weighing ten times than the other,if allowed to fall at the same instant,from a height of say,100 cubits(the height of pisa’s tower) would so differ in speed that when the heavier reached the ground,the other would not have fallen more than 10 cubits.'’

ഈ വരികളായിരിക്കണം ശിഷ്യന്‍ അല്പം നാടകീയമായി അവതരിപ്പിച്ചത്.

ഗലീലിയോയുടെ പരീക്ഷണത്തേപ്പറ്റി ഞാന്‍ ഒരിക്കല്‍ ഉമേഷിന്റെ ബ്ലോഗില്‍ ഒരു കമന്റ്‌ ഇട്ടിരുന്നു. അതിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ കോപ്പി ചെയ്യുന്നു...

ഗലീലിയോ പരീക്ഷണം നടത്തി എന്നതിനേക്കാള്‍ വളരെ പ്രധാനപ്പെട്ട മറ്റൊരു പൊയിന്റുണ്ട്.ആദ്യം ഒരു ട്രിവിയ.ഗലീലിയോ ശരിക്കും പിസ ഗോപുരത്തില്‍ നിന്നു ഭാരം താഴേക്കിട്ട് പരീക്ഷണമൊന്നും നടത്തീട്ടില്ല.മറിച്ചുള്ളത് വെറും കഥകള്‍ മാത്രമാണ്. Even if he did try it,he could have achieved nothing because to determine the law of acceleration of falling bodies, required accurate measurements of time, which appeared to be impossible with the technology at his time.എന്തായാലും അരിസ്റ്റോട്ടിലിന്റെ തത്വം തെറ്റാണെന്ന് ധാരാളം പേര്‍ ഗലീലിയോവിനു മുന്‍പുതന്നെ പറഞ്ഞിരുന്നു. Simon Stevin എന്ന ആള്‍ ഗലീലിയോവിനു മൂന്ന് വര്‍ഷം മുന്‍പുതന്നെ ഒരു പരീക്ഷണം നടത്തിയതായി കാണുന്നു. ഭാരം കൂടിയ വസ്തുവും ഭാരം കുറഞ്ഞ വസ്തുവും ഒരേ സമയം തറയില്‍ വീഴുന്നു എന്ന് ശബ്ദത്തിന്റെ അടിസ്ഥാനത്തിലാണ് അദേഹം പറഞ്ഞത്. നേരത്തെ പറഞ്ഞപോലെ കൃത്യമായി സമയം അളക്കാനുള്ള വിദ്യയൊന്നും അന്നുണ്ടായിരുന്നില്ല. ഗലീലിയോ പരീക്ഷണം നടത്തിയത് ഒരു ചെരിഞ്ഞ പ്രതലത്തില്‍ കൂടി ലോഹ ഗോളങ്ങള്‍ ഉരുട്ടിവിട്ട് (വേഗം കുറക്കാന്‍) അതെന്റെ വേഗം ഒരു ജല ഘടികാരം കൊണ്ട് അളന്നായിരുന്നു.

അപ്പോള്‍ പിന്നെ എന്താണ് ഗലീലിയോവിന്റെ മഹത്വം? താങ്കള്‍ സൂചിപ്പിച്ചപോലെ പരീക്ഷണം നടത്തി എന്നതല്ല. അതിനേക്കാള്‍ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്. ഗലീലിയോ ഈ വിഷയം എങ്ങിനെയാണ് അദ്ദേഹത്തിന്റെ പുസ്തകത്തില്‍ അവതരിപ്പിച്ചത് എന്ന് നോക്കാം. (Two New Sciences (1634)).അദ്ദേഹത്തിന്റെ കഥാപാത്രമായ Salviati (ഇദ്ദേഹമാണ് ഗലീലിയോവിനു വേണ്ടി പുസ്തകത്തില്‍ സംസരിക്കുന്നത്.)പരീക്ഷണം ഒന്നും കൂടാതെതന്നെ അരിസ്റ്റോട്ടില്‍ പറഞ്ഞത് തെറ്റാണെന്ന് സ്ഥാപിക്കുന്നുണ്ട്. ഒരു ഭാരം കൂടിയ വസ്തുവും ഭാരം കുറഞ്ഞ വസ്തുവും സങ്കല്‍പ്പിക്കുക. അരിസ്റ്റോട്ടിലിന്റെ തത്വം പ്രകാരം ഭാരം കൂടിയ വസ്തു വേഗം താഴെയെത്തും. ഭാരം കൂടിയ വസ്തുവിന്റെ വേഗം എട്ടും ഭാരം കുറഞ്ഞ വസ്തുവിന്റെ വേഗം നാലും എന്ന് കരുതുക. ഇനി ഈ രണ്ടു വസ്തുക്കള്‍ കൂട്ടികെട്ടി താഴേക്കിട്ടാല്‍ എന്ത് സംഭവിക്കും?ഭാരം കൂടിയ വസ്തുവിന്റെ സ്വാധീനത്തില്‍ ഭാരം കുറഞ്ഞ വസ്തു വീഴുന്ന വേഗം കൂടണം. അതേപോലെ ഭാരം കുറഞ്ഞ വസ്തുവിന്റെ സ്വാധീനത്തില്‍ ഭാരം കൂടിയ വസ്തുവിന്റെ വേഗം കുറയണം. എന്തായാലും ഈ പുതിയ വസ്തുവിന്റെ വേഗം എട്ടില്‍ താഴെയായിരിക്കണം. പക്ഷേ കൂട്ടികെട്ടിയ വസ്തുവിന് ഭാരം കൂടുതലായത് കൊണ്ട് (8+4) അതിന്റെ വേഗം എട്ടില്‍ കൂടണം. അപ്പോള്‍ കൂട്ടികെട്ടിയ വസ്തുവിന്റെ വേഗം എട്ടില്‍ കൂടുതലോ കുറവോ?രണ്ട് ഉത്തരവും ഒരേപോലെ ശരിയാവില്ലല്ലോ. So Aristotle’s initial assumption is wrong because a logical contradiction can be demonstrated.

So the real contribution of Galileo is not that he did experiments,(of course he did it) but the concept of LOGICAL CONSISTENCY. There is no point in doing experiments if your idea lacks internal consistency.

ഇതിത്ര വിശദമായി പറഞ്ഞത് ഈ പുസ്തകമെഴുതിയ വിദ്വാന്‍ എന്തുമാത്രം റിസര്‍ച്ച് ചെയ്തിട്ടുണ്ട്, ഇയ്യാള്‍ പറയുന്ന കാര്യങ്ങള്‍ക്ക് എത്ര മാത്രം വിശ്വാസ്യതയുണ്ട്, എന്നതിന്റെ ഒരു സൂചന കിട്ടാനാണ്.,വിഷയം അറിയുന്നവരൊന്നും പറയാത്ത ഒരു കാര്യം അവരുടെ മേല്‍ ആരോപിക്കുന്നത് ചില പാതി വെന്ത സത്യാന്വേഷികളുടെ കൈയ്യടി കിട്ടാം ഉപകരിക്കും. അല്ലാതെ ആരും ഈ മാതിരി പുസ്തകങ്ങള്‍ ഗൌരവത്തിലെടുക്കില്ല.

പിന്നെ, ആ പുസ്തകം എന്റെ കൈയിലുണ്ട്. ഞാന്‍ കാശു കൊടുത്തു വാങ്ങിയതല്ല. വേറൊരാള്‍ക്ക് സൌജന്യമായി ഒന്നില്‍ കൂടുതല്‍ കോപ്പികള്‍ കിട്ടിയപ്പോള്‍ ഒരെണ്ണം എനിക്ക് വായിച്ചു ചിരിക്കാന്‍ തന്നതാണ്.(അല്ലാതെ ഇതൊക്കെ ആരെങ്കിലും കാശു കൊടുത്തു വാങ്ങുമോ?:-))ഒരു പുസ്തകത്തിന്റെ കോപ്പികള്‍ സൌജന്യമായി ധാരാളം ലഭ്യമാണ് എന്നതില്‍നിന്നുതന്നെ അതിന്റെ പിന്നിലെ കളികള്‍ മനസിലാക്കാം. ആ ചവറിനെക്കുറിച്ചു ആരും ഒന്നും എഴുതാത്തത്,ഓരോ പേജിലേയും വിഡ്ഢിത്തങ്ങള്‍ വിശദീകരിക്കാന്‍ കുറഞ്ഞത് പത്തു പേജെങ്കിലും ചെലവാക്കണം എന്നതു കൊണ്ടാണ്.പ്രശസ്ത ഊര്‍ജതന്ത്രജ്ഞനായ Wolfgang Pauli ഒരിക്കല്‍ പറഞ്ഞത് തന്നെ ഞാനും പറയാം...His idea is so bad, that it is'nt even wrong..!!!..."

ബ്രൈറ്റിനുള്ള  ഹുസൈന്റെ  മറുപടി :- "ശാസ്ത്രവിശ്വാസികളും കള്ളക്കഥയുണ്ടാക്കാറുണ്ട് എന്നതിനു തെളിവാണ് ഗലീലിയോ പിസാഗോപുരത്തില്‍ കയറിയ കഥ. 'ഗലീലിയോപ്പരീക്ഷണ'ത്തിന്റെ സാങ്കേതിക വശങ്ങള്‍ വിശദീകരിച്ചാല്‍ ഇത് കെട്ടുകഥയല്ലാതാവുമോ ? ആചാര്യന്റെ മഹത്വം ഊട്ടിയുറപ്പിക്കാന്‍ ശിഷ്യന്മാര്‍ തന്നെയാണെല്ലോ കള്ളക്കഥകള്‍ നിര്‍മിക്കാറ് !

ഇന്ന് പ്രചാരത്തിലുള്ളതും ശാസ്ത്രസമൂഹം പൊതുവേ വിശ്വസിക്കുന്നതുമായ ഈ കഥയുടെ യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കുമറിയാം എന്ന മറ്റൊരു നുണക്കഥ കുറിപ്പുകാരന്‍ ഹാജരാക്കിയതുകൊണ്ട് എന്തുണ്ട് പ്രയോജനം ! ഗലീലിയോ ശിഷ്യന്‍ കെട്ടിച്ചമച്ച ഈ കഥ അരനൂറ്റാണ്ടു മുമ്പുവരേയും ലോകം മുഴുവന്‍ വിശ്വസിച്ചിരുന്നു എന്ന വസ്തുത പരിഗണിക്കുമ്പോള്‍ ശാസ്ത്രപക്ഷപാതികള്‍ കെട്ടുകഥാ നിര്‍മാണത്തിലും വിതരണത്തിലും സംരക്ഷണത്തിലും സമര്‍ത്ഥരാണെന്ന കാര്യം കൂടി തെളിയുന്നു. ഗുരുത്വാകര്‍ഷണത്തിന്റെ സാങ്കേതിക വശങ്ങള്‍ നിരത്തി ഈ തട്ടിപ്പിന് മറയിടാനുള്ള വിഫലശ്രമം സഹതാപാര്‍ഹമാണ്."



ചുട്ടമറുപടിയില്‍ ബ്രൈറ്റ് പറയുന്നതോ? "ഗലീലിയോ ശരിക്കും പിസ ഗോപുരത്തില്‍ നിന്നു് ഭാരം താഴേക്കിട്ടു പരീക്ഷണമൊന്നും നടത്തിയിട്ടില്ല. മറിച്ചുള്ളതു വെറും കഥകള്‍ മാത്രമാണ്" എന്ന്! എന്റെ വാദം വിശദാംശങ്ങളോടെ ആവര്‍ത്തിച്ചു സ്ഥിരീകരിച്ച് ഗലീലിയോ പരീക്ഷണം കെട്ടുകഥയാണെന്ന് ബ്രൈറ്റും വാദിക്കുന്നതാണോ ചുട്ട മറുപടി? ഇക്കണക്കിന് നിസ്സഹായന്റെയൊക്കെ 'ചുടാത്ത മറുപടി' എങ്ങനെയിരിക്കുമെന്നു സങ്കല്‍പ്പിക്കുന്നതു കൌതുകമായിരിക്കും!! ഏതായാലും ബ്രൈറ്റിന്റെ മറുപടിയെപ്പറ്റിയുള്ള നിസ്സഹായന്റെ ഈ മിഥ്യാനുഭവങ്ങള്‍ കൂടി ആസ്വദിക്കു:
"സത്യത്തില്‍ ബ്രൈറ്റ് കൊടുത്തതിനേക്കാള്‍ നല്ലൊരു മറുപടി കൊടുക്കാനുണ്ടോ ? ഈ മറുപടി ഏറ്റവും ഫിറ്റായതാണെന്ന് ഞാന്‍ വിചാരിക്കുന്നു. എന്നാല്‍, "ഇതാണു ബൂലോകത്തെ പ്രമുഖ യുക്തിവാദികളുടെ മറുപടി പറയുന്ന രീതി. അഹങ്കാരവും വംശീയ വിദ്വേഷവുമല്ലാതെ ശാസ്ത്രീയത, യുക്തി, മര്യാദ, സത്യസന്ധത ഇവ തൊട്ടു തെറിച്ചിട്ടില്ല" എന്നാണ് സത്യാന്വേഷി പ്രസ്താവിക്കുന്നത്. ചക്കിനെ കൊക്കാക്കുന്ന, കറുപ്പ് ശര്‍ദ്ദിച്ചയാള്‍ കാക്കയെ ശര്‍ദ്ദിച്ചെന്നും പറഞ്ഞുപരത്തുന്നവരോട് ഇതിനേക്കാള്‍ നന്നായി എങ്ങിനെ മറുപടി പറയും ?!!!"


13. കൂട്ടത്തില്‍ ബ്രൈറ്റ് മുകളില്‍ എഴുതിയ ഒരു നുണ കൂടി വ്യക്തമാക്കട്ടെ. ജീവന്‍ ജോബ് തോമസിന്റെ 'പരിണാമസിദ്ധാന്തം : പുതിയ വഴികള്‍, കണ്ടെത്തലുകള്‍ ' എന്ന കൃതിയെ ഖണ്ഡിച്ചുകൊണ്ട് ഞാനെഴുതിയ 'പരിണാമസിദ്ധാന്തം: പുതിയ പ്രതിസന്ധികള്‍' എന്ന കൃതിയെ പരാമര്‍ശിച്ച് ബ്രൈറ്റ് എഴുതിയ വരികളാണിത്: "ഒരു പുസ്തകത്തിന്റെ കോപ്പികള്‍ സൌജന്യമായി ധാരാളം ലഭ്യമാണ് എന്നതില്‍ നിന്നു തന്നെ അതിന്റെ പിന്നിലെ കളികള്‍ മനസ്സിലാക്കാം ".  ഈ വരി പച്ച നുണയാണ്. എന്റെ പുസ്തകം ധാരാളം എന്നല്ല ഒരെണ്ണം പോലും സൌജന്യമായി ലഭ്യമല്ല. അതിന്റെ ഒരു കോപ്പി എന്റെ സുഹൃത്തും വിമര്‍ശകനും പരിണാമ വാദത്തിന്റെ ന്യായീകര്‍ത്താവും ജീവന്‍ ജോബിന്റെ സുഹൃത്തും ഒക്കെയായ പ്രൊഫ: രവിചന്ദ്രന് അയച്ചുകൊടുക്കുവാന്‍ പ്രസാധകരോട് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. ഇടക്ക് ഇ-മെയില്‍ വഴി അന്വേഷിച്ചപ്പോള്‍ കോപ്പി കിട്ടിയില്ല, എവിടെ വാങ്ങാന്‍ കിട്ടും എന്നൊക്കെ പ്രൊഫ: രവിചന്ദ്രന്‍ അറിയിക്കുകയും അന്വേഷിക്കുകയും ചെയ്തിരുന്നു. ഉടനെ എന്റെ കൈവശമുണ്ടായിരുന്ന ഒരു കോപ്പി രവിചന്ദ്രന് അയച്ചു കൊടുത്തു. പ്രസാധകര്‍ അയച്ചത് പിന്നീടു കിട്ടുകയും ചെയ്തു. അങ്ങനെ രണ്ടു കോപ്പി കിട്ടിയതില്‍ നിന്നു് ഒരു കോപ്പി ബ്രൈറ്റിനു കിട്ടി (ഇക്കാര്യം പ്രെഫ:രവിചന്ദ്രന്‍ തന്നെ എന്നോടു പറഞ്ഞാതാണ്). ഇതിനെ അടിസ്ഥാനമാക്കിയാണ് ബ്രൈറ്റ് എന്റെ പുസ്തകം സൌജന്യമായി ധാരാളം ലഭ്യമാണ് എന്ന കള്ളക്കഥയുണ്ടാക്കിയത്! ഏതായാലും ശാസ്ത്രാന്ധവിശ്വസികള്‍ കള്ളകഥകള്‍ നിര്‍മ്മിക്കുന്നവരാണെന്നു സമര്‍ത്ഥിക്കുന്ന ഒരു പോസ്റ്റില്‍ തന്നെ ബ്രൈറ്റ് ഇത്തരമൊരു കള്ളക്കഥയുണ്ടാക്കി അവതരിപ്പിച്ചത് എന്റെ വാദത്തിന്റെ സ്ഥിരീകരണമായി! സന്ദര്‍ഭവും സമയവും (ബ്രൈറ്റ് വളരെ തിരക്കുള്ളയാളാണെന്നും അതിനാല്‍ എല്ലാറ്റിനും മറുപടിയെഴുതാനാവില്ലെന്നും ഒഴികഴിവ് കുറിച്ചതോര്‍ക്കുന്നു) കിട്ടിയാല്‍ ഇവര്‍ എന്തൊക്കെ നുണക്കഥകള്‍ ഇനിയും ഉണ്ടാക്കിക്കൂടായ്കയില്ല!
  
ജീവന്‍ തോമസിന്റെ 'പരിണാമസിദ്ധാന്തം: പുതിയ വഴികള്‍ കണ്ടെത്തലുകള്‍' എന്ന കൃതിക്ക് എഴുതപ്പെട്ട ഖണ്ഡനം വായിച്ച് ചിരിച്ചുവശാകുന്ന ഒരാള്‍ സാക്ഷാല്‍ കോമാളിയല്ലാതെ മറ്റാരാണ്? ശാസ്ത്രമേത് തത്വശാസ്ത്രമേത് കോമാളിത്തമേത് എന്നു തിരിച്ചറിയാനാകാത്ത ഇത്തരക്കാരാണ് ബൂലോകത്തെ പണ്ഡിതന്മാരായി വിലസിയിരുന്നത് എന്നതല്ലേ കൂടുതല്‍ ചിരിക്കു വക തരുന്നത്?


   ഒരു കൃതി സൌജന്യമായി വിതരണം ചെയ്യുന്നു എന്നതും അതിന്റെ ഉള്ളടക്കവും വിഭിന്നമായ കാര്യങ്ങളാണ്. ഒരു കൃതിയുടെ ഉളളടക്കത്തില്‍ ആവേശഭരിതരായവര്‍ സാമ്പത്തിക ശേഷിയുള്ളവരാണെങ്കില്‍ അതു പ്രിന്റ് ചെയ്ത് സൌജന്യമായി വിതരണം ചെയ്തെന്നു വരാം. എല്ലാം കച്ചവടക്കണ്ണുകളോടെ മാത്രം കാണാന്‍ ശീലിച്ചവര്‍ക്ക് ഇത്തരം സേവനങ്ങള്‍ സ്വപ്നം കാണാന്‍ പോലും സാധ്യമല്ല. പക്ഷേ ഇത്തരം നുണക്കഥകള്‍ ഉണ്ടാക്കി പുസ്തകത്തിലെ വിമര്‍ശനങ്ങളില്‍ നിന്നൊളിക്കാനുള്ള ബ്രൈറ്റിന്റെ ശ്രമം സ്വയം തുറന്നുകാട്ടപ്പെടുകയാണ്. ആ കൃതിയിലെ ഒരൊറ്റ പരിണാമ വിമര്‍ശനത്തിനും മറുപടിയെഴുതാനുള്ള ബുദ്ധിപരമായ ശേഷിയോ സത്യസന്ധതയോ  ജീവന്‍ ജോബ് തോമസോ ബ്രൈറ്റോ കേരളത്തിലെ മറ്റേതെങ്കിലും പരിണാമ വിദഗ്ധരോ ഇതുവരെയും കാണിച്ചിട്ടില്ല. കണ്ണടച്ചാല്‍ മറ്റുള്ളവര്‍ക്കും ഇരുട്ടാകുമെന്നാണ് ഇവരുടെ മിഥ്യാധാരണ. ഇനി ഇവര്‍ക്കൊന്നും സാധിക്കില്ലെങ്കില്‍ നിസ്സാഹായന്‍ തന്നെ അതിനിറങ്ങിക്കോളൂ ! മലയാളത്തില്‍ മൂന്ന് പരിണാമ വിമര്‍ശനങ്ങള്‍ എഴുതിയിട്ടും അതിനു മറുപടിയായി ഒരു ലഘുലേഖ പോലും ഇറക്കാന്‍ ശേഷിയോ ചങ്കൂറ്റമോ ഇല്ലാത്ത കേരള യുക്തിവാദികളും കേരള ശാസ്ത്രസാഹിത്യ പരിഷത്തും വിവരമുള്ള വായനക്കാര്‍ക്കിടയില്‍ പരിഹാസ കഥാപാത്രങ്ങളാണ്. ബൂലോകത്തെ പരിണാമവാദികള്‍ കണ്ടിട്ടില്ലാത്ത ഈ കൃതികള്‍ മലയാളക്കരയില്‍ മറ്റാരും വായിച്ചിട്ടുണ്ടാകില്ല എന്ന വിഢ്ഢിധാരണയില്‍ ഒളിച്ചിരിക്കുകയാണവര്‍ !. ഒരു ദശകം മുമ്പിറങ്ങിയ ഈ വിമര്‍ശനങ്ങള്‍ ഇന്നും മറുപടിയില്ലാതെ ശേഷിക്കുമ്പോള്‍ പരിണാമത്തെപ്പറ്റി തറപറ പറയുന്ന ബ്രൈറ്റുമാരെ ന്യായികരിക്കാന്‍ നിസ്സഹായന്‍ കച്ചകെട്ടുന്നത് തമാശയല്ലാതെ മറ്റെന്താണ് ? ഇത്തരം പ്രശ്നങ്ങളിലേക്ക് ചെറിയൊരു സൂചന നല്‍കിയതോടെ സത്യാന്വേഷി  ഇവരുടെ കണ്ണിലെ കരടായി മാറി. പിന്നെ എന്തൊരു പുകിലായിരുന്നു. നിസ്സഹായന്‍ തന്നെയും ഇതിനായി മുന്‍നിരയിലുണ്ടായിരുന്നല്ലോ . ഇത്തരം 'ലൊട്ടു ലൊടുക്കു' വിദ്യകളിലൂടെ യഥാര്‍ത്ഥ വിമര്‍ശനങ്ങളെ നേരിടാനാവില്ലെന്നെങ്കിലും ഇവര്‍ക്കു ഗ്രാഹ്യമായിരുന്നെങ്കില്‍. എന്റെ ബ്ളോഗില്‍ പരിണാമ ചര്‍ച്ചയുടെ പോസ്ററിട്ടതോടെ പരിണാമ പരാക്രമികളായ ജാക്ക് കെ.പി വീരന്മാര്‍ അപ്രത്യക്ഷരാവുകയും ചെയ്തു!!!.
  
   ജാക്ക് റാബിറ്റിന്റെ വിഡ്ഢിത്തങ്ങള്‍ ഡോക്യുമെന്റ് ചെയ്യുമെന്ന് സത്യാന്വേഷി ഭീഷണി മുഴക്കിയെന്നും അതു കൂടി വന്നശേഷമാകാം  ബ്രൈറ്റിന്റെ  വാദങ്ങളെപ്പറ്റി ഇനിയെഴുതുന്നതെന്നും നിസ്സഹായന്‍ കുറിക്കുന്നു. എന്തിന് ജാക്കിന്റെ മഠയത്തങ്ങള്‍ കാക്കണം ? ബ്രൈറ്റിന്റെത് തന്നെ മതിയായ അളവില്‍ ഡോക്യുമെന്റ് ചെയ്തതു കിടക്കുകയല്ലേ ? യുക്തിവാദികളുടെ ‘തറപറ’ വിവരങ്ങളെ ആസ്പദമാക്കി ബ്രൈറ്റിന്റെ മഠയത്തങ്ങള്‍ ഒരോന്നായി ന്യായികരിക്കാന്‍ ശേഷിയുണ്ടെങ്കില്‍ നിസ്സഹായന്‍ ചുണയോടെ ആ പണി തുടരൂ ! സകലഭാവുകങ്ങളും !!